Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഊറിയാ വന്നപ്പോള്‍ ദാവീദ് യോവാബിന്‍റെയും പടയാളികളുടെയും ക്ഷേമവുംയുദ്ധവര്‍ത്തമാനവും അന്വേഷിച്ചു. പിന്നെ ദാവീദ് ഊറിയായോടു പറഞ്ഞു:
2 സാമുവല്‍ 11:7
അപ്പോള്‍ ദാവീദ് യോവാബിന് ഒരുസന്ദേശം കൊടുത്തയച്ചു: ഹിത്യനായ ഊറിയായെ എന്‍റെ അടുക്കലേക്ക് അയയ്ക്കുക. യോവാബ് ഊറിയായെ അങ്ങോട്ടയച്ചു.
2 സാമുവല്‍ 11:6
നീ വീട്ടില്‍പോയി അല്‍പം വിശ്രമിക്കുക. ഊറിയാ കൊട്ടാരത്തില്‍നിന്നു പോയി. രാജാവ് അവനൊരു സമ്മാനവും കൊടുത്തയച്ചു.
2 സാമുവല്‍ 11:8

പഴയ നിയമം

   

റൂത്ത്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4     
   

റൂത്ത്3

ബോവാസിന്‍റെ മെതിക്കളത്തില്‍

1 നവോമി റൂത്തിനോടു പറഞ്ഞു: മകളേ, സന്തുഷ്ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്‍റെ കടമയല്ലേ?2 നീ ആരുടെ ദാസികളുമൊത്ത് ജോലിചെയ്യുന്നുവോ ആ ബോവാസ് നമ്മുടെ ബന്ധുവാണല്ലോ.3 മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിന് അവന്‍ ഇന്നു രാത്രി വരുന്നുണ്ട്. നീ കുളിച്ചു തൈലം പൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാല്‍, അവന്‍റെ അത്താഴം കഴിയുന്നതുവരെ അവന്‍ നിന്നെതിരിച്ചറിയാന്‍ ഇടയാകരുത്.4 അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നോക്കിവയ്ക്കുക, പിന്നീടു നീ ചെന്ന് അവന്‍റെ കാലില്‍ നിന്നു പുതപ്പുമാറ്റി അവിടെ കിടക്കുക. നീ ചെയ്യേണ്ടതെന്തെന്ന് അവന്‍ പറഞ്ഞുതരും.5 അമ്മ പറഞ്ഞതുപോലെ ഞാന്‍ ചെയ്യാം എന്ന് അവള്‍ പറഞ്ഞു.6 അവള്‍ മെതിക്കളത്തില്‍ ചെന്ന് അമ്മായിയമ്മ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു.7 ഭക്ഷിച്ചും പാനംചെയ്തും സന്തുഷ്ടനായപ്പോള്‍ ബോവാസ് ധാന്യക്കൂമ്പാരത്തിന്‍റെ അരികില്‍ കിടന്നുറങ്ങി. അപ്പോള്‍ അവള്‍ സാവധാനം ചെന്ന് അവന്‍റെ കാലില്‍നിന്നു പുതപ്പുമാറ്റി അവിടെ കിടന്നു.8 അര്‍ധരാത്രിയില്‍ അവന്‍ ഞെട്ടിയുണര്‍ന്നു. കാല്‍ക്കല്‍ ഒരു സ്ത്രീ കിടക്കുന്നു!9 നീ ആരാണ്? അവന്‍ ചോദിച്ചു; ഞാന്‍ നിന്‍റെ ദാസിയായ റൂത്ത് ആണ് എന്ന് അവള്‍ പറഞ്ഞു. അങ്ങ് എന്‍റെ അടുത്ത ബന്ധുവാകയാല്‍ അങ്ങയുടെ വസ്ത്രം ഈ ദാസിയുടെമേല്‍ വിരിച്ച് എന്നെ സ്വീകരിക്കുക.10 അവന്‍ മറുപടിപറഞ്ഞു: മകളേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ! നീ ഇപ്പോള്‍ കാണിച്ചിരിക്കുന്ന ഔദാര്യം ആദ്യത്തേതിലും വലുതാണ്.യുവാക്കന്‍മാരെ ധനികരോ ദരിദ്രരോ ആകട്ടെ തേടാതെ നീ എന്‍റെ അടുക്കല്‍ വന്നല്ലോ.11 മകളേ, ഭയപ്പെടേണ്ടാ. നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നിനക്കു ചെയ്തുതരാം. നീ ഒരു ഉത്തമസ്ത്രീയാണെന്നു നഗ രത്തിലെ എന്‍റെ പരിചയക്കാര്‍ക്കെല്ലാം അറിയാം.12 ഞാന്‍ നിന്‍റെ അടുത്ത ബന്ധുവാണെന്നതു വാസ്തവം തന്നെ. എന്നാല്‍, എന്നെക്കാള്‍ അടുത്ത മറ്റൊരു ചാര്‍ച്ചക്കാരന്‍ നിനക്കുണ്ട്.13 ഈ രാത്രി ഇവിടെ കഴിയുക. ഏറ്റവും അടുത്ത ബന്ധുവിന്‍റെ ചുമതല അവന്‍ നിര്‍വഹിക്കുമോ എന്നു രാവിലെ അന്വേഷിക്കാം. അവന്‍ അതു ചെയ്താല്‍ നന്ന്. ഇല്ലെങ്കില്‍ ഉറ്റ ബന്ധുവിന്‍റെ കടമ കര്‍ത്താവാണേ, ഞാന്‍ നിര്‍വഹിക്കും. പ്രഭാതംവരെ നീ ഇവിടെ കിടന്നുകൊള്ളുക.14 അവള്‍ അവന്‍റെ കാല്‍ക്കല്‍ കിടന്നു. അതിരാവിലെ ആളറിയുന്നതിനു മുമ്പേ അവള്‍ എഴുന്നേറ്റു. ബോവാസ് പറഞ്ഞു: മെതിക്കളത്തില്‍ ഒരു സ്ത്രീ വന്നെന്ന് ആരും അറിയരുത്.15 നിന്‍റെ മേലങ്കി വിരിച്ചു പിടിക്കുക. അവന്‍ ആറ് അളവ് ബാര്‍ലി അതിലിട്ട് അവളുടെ തലയില്‍ വച്ചുകൊടുത്തു. അവള്‍ നഗരത്തിലേക്കുപോയി.16 വീട്ടില്‍ എത്തിയപ്പോള്‍ അമ്മായിയമ്മ ചോദിച്ചു: മകളേ, എന്തുണ്ടായി? അവന്‍ ചെയ്തതെല്ലാം അവള്‍ വിവരിച്ചു പറഞ്ഞു.17 അമ്മായിയമ്മയുടെ അടുത്തേക്ക് വെറുംകയ്യോടെ പോകേണ്ടാ എന്നുപറഞ്ഞ് ഈ ആറളവ് ബാര്‍ലി അവന്‍ എനിക്കു തന്നു.18 നവോമി പറഞ്ഞു: മകളേ, കാര്യങ്ങള്‍ എങ്ങനെയാകും എന്നു കാത്തിരുന്നു കാണാം. കാര്യം തീരുമാനിക്കുന്നതുവരെ അവന്‍ അടങ്ങിയിരിക്കുകയില്ല. ഇന്നുതന്നെതീരുമാനമാകും.