Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്?
ഉല്‍പത്തി 3:9
അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.
ഉല്‍പത്തി 3:5
ആ വൃക്ഷത്തിന്‍റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു.
ഉല്‍പത്തി 3:6
ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി.
ഉല്‍പത്തി 3:7
വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്‍റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു.
ഉല്‍പത്തി 3:8

പുതിയ നിയമം

   

റോമാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16     
   

റോമാ16

വ്യക്തികള്‍ക്ക് അഭിവാദനങ്ങള്‍

1 കെങ്ക്റെയിലെ സഭയില്‍ ശുശ്രൂഷികയായ നമ്മുടെ സഹോദരി ഫോയ്ബെയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്‍പിക്കുന്നു.2 വിശുദ്ധര്‍ക്ക് ഉചിതമായവിധം കര്‍ത്താവില്‍ നിങ്ങള്‍ അവളെ സ്വീകരിക്കണം; അവള്‍ക്ക് ആവശ്യമുള്ള ഏതുകാര്യത്തിലും അവളെ സഹായിക്കണം; എന്തെന്നാല്‍, അവള്‍ പലരെയും എന്നപോലെ എന്നെയും സഹായിച്ചിട്ടുണ്ട്.3 യേശുക്രിസ്തുവില്‍ എന്‍റെ സഹപ്രവര്‍ത്തകരായ പ്രിസ്ക്കായ്ക്കും അക്വീലായ്ക്കും വന്ദനം പറയുവിന്‍.4 അവര്‍ എന്‍റെ ജീവനുവേണ്ടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരാണ്. ഞാന്‍ മാത്രമല്ല, വിജാതീയരുടെ സകല സഭകളും അവര്‍ക്കു നന്ദി പറയുന്നു.5 അവരുടെ ഭവനത്തില്‍ സമ്മേളിക്കുന്ന സഭയ്ക്കും വന്ദനം പറയുവിന്‍. ഏ ഷ്യയില്‍ ക്രിസ്തുവിനുള്ള ആദ്യഫലമായ എന്‍റെ പ്രിയപ്പെട്ട എപ്പായിനേത്തോസിനെ അഭിവാദനം ചെയ്യുവിന്‍.6 നിങ്ങളുടെയിടയില്‍ കഠിനാധ്വാനം ചെയ്ത മറിയത്തിനും വന്ദനം പറയുവിന്‍.7 എന്‍റെ ബന്ധുക്കളും എന്നോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവരുമായ അന്ത്രോണിക്കോസിനുംയൂണിയസിനും അഭിവാദനം നല്‍കുവിന്‍. അവര്‍ അപ്പസ്തോലഗണത്തിലെ പ്രമുഖരും എനിക്കുമുമ്പേ ക്രിസ്ത്യാനികളായവരുമാണ്.8 കര്‍ത്താവില്‍ എന്‍റെ പ്രിയപ്പെട്ട ആംപ്ലിയാ ത്തോസിന് ആശംസകളര്‍പ്പിക്കുവിന്‍.9 ക്രിസ്തുവില്‍ നമ്മുടെ സഹപ്രവര്‍ത്തകനായ ഉര്‍ബാനോസിനും എന്‍റെ പ്രിയപ്പെട്ടവനായ സ്താക്കീസിനും വന്ദനമേകുവിന്‍.10 ക്രിസ്തുവില്‍ അംഗീകൃതനായ അപ്പെല്ലേസിന് അഭിവാദനം നല്‍കുവിന്‍. അരിസ്തോബുലോസിന്‍റെ ഭവനാംഗങ്ങളെയും അഭിവാദനം ചെയ്യുവിന്‍.11 എന്‍റെ ബന്ധുവായ ഹേറോദിയോനു വന്ദനം പറയുവിന്‍. നര്‍ക്കീസൂസിന്‍റെ ഭവനത്തില്‍ കര്‍ത്താവിന്‍റെ ഐക്യത്തില്‍ വസിക്കുന്നവര്‍ക്കു വന്ദനം പറയുവിന്‍.12 കര്‍ത്താവില്‍ അധ്വാനിക്കുന്നവരായ ത്രിഫേനായ്ക്കും ത്രിഫോസായ്ക്കും മംഗളമാശംസിക്കുവിന്‍. കര്‍ത്താവില്‍ കഠിനാധ്വാനം ചെയ്ത എന്‍റെ പ്രിയപ്പെട്ട പേര്‍സിസിനു മംഗളം നല്‍കുവിന്‍.13 കര്‍ത്താവില്‍ തെരഞ്ഞെടുക്കപ്പെട്ട റൂഫസിനും അവന്‍റെ അമ്മയ്ക്കും വന്ദനം പറയുവിന്‍. അവള്‍ എന്‍റെയും അമ്മയാണ്.14 അസിന്‍ക്രിത്തോസ്, ഫ്ളേഗോണ്‍, ഹെര്‍മെസ്, പത്രോബാസ്, ഹെര്‍മാസ് എന്നിവര്‍ക്കും അവരുടെകൂടെയുള്ള സഹോദരര്‍ക്കും അഭിവാദനം അര്‍പ്പിക്കുവിന്‍.15 ഫിലോലോഗോസിനുംയൂലിയായ്ക്കും നെരേയൂസിനും അവന്‍റെ സഹോദരിക്കും ഒളിമ്പാസിനും അവരോടുകൂടെയുള്ള സകല വിശുദ്ധര്‍ക്കും വന്ദനം പറയുവിന്‍.16 വിശുദ്ധ ചുംബനത്താല്‍ അന്യോന്യം വന്ദനം പറയുവിന്‍. ക്രിസ്തുവിന്‍റെ സമസ്തസഭകളും നിങ്ങള്‍ക്ക് ആശംസകള്‍ അയയ്ക്കുന്നു.

സമാപനാശംസകള്‍

17 സഹോദരരേ, നിങ്ങള്‍ പഠിച്ച തത്വങ്ങള്‍ക്കു വിരുദ്ധമായി പിളര്‍പ്പുകളും ദുര്‍മാതൃകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണം എന്നു ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിന്‍.18 അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണു ശുശ്രൂഷിക്കുന്നത്. ആകര്‍ഷകമായ മുഖ സ്തുതി പറഞ്ഞ് അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു.19 നിങ്ങളുടെ അനുസരണം എല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ട്, ഞാന്‍ നിങ്ങളെക്കുറിച്ചു സന്തോഷിക്കുന്നു. നിങ്ങള്‍ നല്ല കാര്യങ്ങളില്‍ അറിവുള്ളവരും തിന്‍മയുടെ മാലിന്യമേശാത്ത വരും ആയിരിക്കണം എന്നു ഞാനാഗ്രഹിക്കുന്നു.20 സമാധാനത്തിന്‍റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!21 എന്‍റെ സഹപ്രവര്‍ത്തകനായ തിമോത്തേയോസും എന്‍റെ ബന്ധുക്കളായ ലൂസിയൂസുംയാസോനും സൊസിപാത്തറും നിങ്ങള്‍ക്കു വന്ദനം പറയുന്നു.22 ഈ ലേ ഖനത്തിന്‍റെ എഴുത്തുകാരനായ ഞാന്‍ തേര്‍ത്തിയോസ് കര്‍ത്താവിന്‍റെ നാമത്തില്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.23 എന്‍റെയും സഭ മുഴുവന്‍റെയും ആതിഥേയനായ ഗായിയൂസ് നിങ്ങള്‍ക്കു വന്ദനം പറയുന്നു.24 നഗരത്തലെ ഖജനാവുകാരനായ എറാസ്ത്തൂസും സഹോദരനായ ക്വാര്‍ത്തൂസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.25 എന്‍റെ സുവിശേഷമനുസരിച്ചും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണമനുസരിച്ചും രഹസ്യത്തിന്‍റ വെളിപാടനുസരിച്ചും നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം.26 യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്‍മാരുടെ ലിഖിതങ്ങള്‍വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്‍റെ ആജ്ഞയനുസരിച്ചു വിശ്വാസത്തിന്‍റെ അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്.27 സര്‍വജ്ഞനായ ആ ഏകദൈവത്തിന് യേശുക്രിസ്തുവഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.