Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ, അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ എന്നെ അനുവദിക്കണമേ. അങ്ങിലാണല്ലോ ഞാന്‍ ആശ്രയിക്കുന്നത്.
ജറെമിയാ 20:12
എന്‍റെ പിതാവിന്‍റെ അടുക്കല്‍ ചെന്ന് നിനക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്ത അറിയിച്ച് അവനെ സന്തോഷിപ്പിച്ചവന്‍ ശപിക്കപ്പെട്ടവനാകട്ടെ.
ജറെമിയാ 20:15
ഞാന്‍ പിറന്ന ദിവസം ശപിക്കപ്പെട്ടതാകട്ടെ; എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
ജറെമിയാ 20:14
കര്‍ത്താവ് നിര്‍ദയം നശിപ്പിച്ച പട്ടണംപോലെയാകട്ടെ അവന്‍ . രാവിലെ നിലവിളിയും ഉച്ചയ്ക്കു പോര്‍വിളിയും അവനു കേള്‍ക്കാനിടവരട്ടെ.
ജറെമിയാ 20:16
കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്തുതിക്കുവിന്‍. എന്തെന്നാല്‍, ദുഷ്ടരുടെ കൈയില്‍നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.
ജറെമിയാ 20:13

പുതിയ നിയമം

   

മത്തായി

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28     
   

മത്തായി3

സ്നാപകയോഹന്നാന്‍റെ പ്രഭാഷണം

1 അക്കാലത്ത് സ്നാപകയോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു:2 മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.3 ഇവനെപ്പറ്റിയാണ് ഏശയ്യാപ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം കര്‍ത്താവിന്‍റെ വഴിയൊരുക്കുവിന്‍; അവന്‍റെ പാതകള്‍ നേരേയാക്കുവിന്‍.4 യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്‍റെ ഭക്ഷണം.5 ജറുസലെമിലുംയൂദയാ മുഴുവനിലും ജോര്‍ദാന്‍റെ പരിസരപ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്‍റെ അടുത്തെത്തി.6 അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്, ജോര്‍ദാന്‍ നദിയില്‍വച്ച് അവനില്‍നിന്നു സ്നാനം സ്വീകരിച്ചു.7 അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്?8 മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍.9 ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.10 വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.11 മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്‍റെ കൈയിലുണ്ട്12 അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ശേഖരിക്കും; പതിര് കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും.

യേശുവിന്‍റെ ജ്ഞാനസ്നാനം

13 യേശു യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍റെ അടുത്തേക്കുവന്നു.14 ഞാന്‍ നിന്നില്‍നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു.15 എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു.16 സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ തന്‍റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു.17 ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.