Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
കര്‍ത്താവു നിന്‍റെ വലത്തുവശത്തുണ്ട്; തന്‍റെ ക്രോധത്തിന്‍റെ ദിനത്തില്‍ അവിടുന്നു രാജാക്കന്‍മാരെ തകര്‍ത്തുകളയും.
സങ്കീര്‍ത്തനങ്ങള്‍ 110:5
ജനതകളുടെയിടയില്‍ അവിടുന്നു തന്‍റെ വിധി നടപ്പിലാക്കും; അവിടം ശവശരീരങ്ങള്‍ കൊണ്ടു നിറയും; ഭൂമിയിലെങ്ങുമുള്ള രാജാക്കന്‍മാരെ അവിടുന്നു തകര്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 110:6
കര്‍ത്താവു ശപഥംചെയ്തു: മെല്‍ക്കിസെദെക്കിന്‍റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 110:4

പഴയ നിയമം

   

ലേവ്യര്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27     
   

ലേവ്യര്‍21

പൗരോഹിത്യ വിശുദ്ധി

1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: അഹറോന്‍റെ പുത്രന്‍മാരായ പുരോഹിതന്‍മാരോടു പറയുക, പുരോഹിതന്‍മാരിലാരും തങ്ങളുടെ ജനങ്ങളില്‍ മൃതരായവര്‍ക്കുവേണ്ടി സ്വയം അശുദ്ധരാകരുത്.2 എന്നാല്‍, തന്‍റെ അടുത്ത ചാര്‍ച്ചക്കാരെപ്രതി പിതാവ്, മാതാവ്, മകന്‍ , മകള്‍, സഹോദരന്‍ എന്നിവരെ പ്രതി അവന്‍ സ്വയം മാലിന്യം ഏറ്റുകൊള്ളട്ടെ.3 അതുപോലെ, കന്യകയായ സഹോദരിയെപ്രതിയും. അവിവാഹിതയായ അവള്‍ അവനു ബന്ധപ്പെട്ടവളാണ്.4 അവന്‍ തന്‍റെ ജനങ്ങളില്‍ പ്രമുഖനായിരിക്കുകയാല്‍ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്.5 ദുഃഖസൂചകമായി പുരോഹിതന്‍മാര്‍ തല മുണ്‍ഡനം ചെയ്യുകയോ താടി വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ അരുത്.6 ദൈവത്തിന്‍റെ മുന്‍പില്‍ അവര്‍ വിശുദ്ധരായിരിക്കണം. ദൈവത്തിന്‍റെ നാമം അശുദ്ധമാക്കരുത്. അവരാണ് ദൈവമായ കര്‍ത്താവിനു ദഹനബലികളും ഭോജന ബലികളും അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍ വിശുദ്ധരായിരിക്കണം.7 അവര്‍വേശ്യയെയോ അശുദ്ധയാക്കപ്പെട്ടവളെയോ ഭര്‍ത്താവ് ഉപേക്ഷിച്ചവളെയോ വിവാഹംചെയ്യരുത്. എന്തെന്നാല്‍, പുരോഹിതന്‍ദൈവസന്നിധിയില്‍ വിശുദ്ധനായിരിക്കണം.8 നിന്‍റെ ദൈവത്തിനു കാഴ്ചയപ്പം സമര്‍പ്പിക്കുന്നതിനാല്‍ നീ അവനെ വിശുദ്ധീകരിക്കണം. അവന്‍ നിനക്കു വിശുദ്ധനായിരിക്കണം. കാരണം, നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്.9 പുരോഹിതന്‍റെ മകള്‍ പരസംഗംചെയ്ത് തന്നെത്തന്നെ മലിനയാക്കിയാല്‍ അവള്‍ തന്‍റെ പിതാവിനെ അശുദ്ധനാക്കുന്നു. അവളെ അഗ്നിയില്‍ ദഹിപ്പിക്കണം.10 അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വിശുദ്ധവസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനും സഹോദരന്‍മാരില്‍ പ്രധാന പുരോഹിതനുമായവന്‍ തന്‍റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.11 അവന്‍ ശവശരീരങ്ങള്‍, സ്വന്തം മാതാവിന്‍റെ യോ പിതാവിന്‍റെ യോ തന്നെ ആയാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്.12 അവന്‍ വിശുദ്ധസ്ഥലം വിട്ടു പുറത്തുപോകുകയോ ദൈവത്തിന്‍റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. എന്തെന്നാല്‍, ദൈവത്തിന്‍റെ അഭിഷേകതൈലത്തിന്‍റെ കിരീടം അവന്‍റെ മേല്‍ ഉണ്ട്.13 ഞാനാണ് കര്‍ത്താവ്. കന്യകയെ ആയിരിക്കണം അവന്‍ ഭാര്യയായി സ്വീകരിക്കുന്നത്.14 വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, മലിനയാക്കപ്പെട്ടവള്‍, വേശ്യ എന്നിവരെ അവന്‍ വിവാഹം ചെയ്യരുത്; സ്വജനത്തില്‍നിന്ന് ഒരു കന്യകയെവേണം അവന്‍ ഭാര്യയായി സ്വീകരിക്കാന്‍.15 അങ്ങനെ അവന്‍ തന്‍റെ മക്കളെ സ്വജനങ്ങളുടെ ഇടയില്‍ അശുദ്ധരാക്കാതിരിക്കട്ടെ. ഞാനാണ് അവനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ്.16 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:17 അഹറോനോടു പറയുക, നിന്‍റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്.18 കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍,19 ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍,20 ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്.21 പുരോഹിതനായ അഹറോന്‍റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്.22 എന്നാല്‍, ദൈവത്തിന്‍റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം.23 അവന്‍ ബലിപീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്‍റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗന്‍ അവിടെ വരരുത്. കാരണം, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്.24 അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ജനത്തോടും മോശ ഇക്കാര്യം പറഞ്ഞു.