Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു; കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 145:13

പഴയ നിയമം

   

യോനാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4     
   

യോനാ2

യോനായുടെ പ്രാര്‍ഥന

1 മത്സ്യത്തിന്‍റെ ഉദരത്തില്‍ വച്ചു യോനാ തന്‍റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:2 എന്‍റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്‍റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന് എന്‍റെ നിലവിളി കേട്ടു.3 അവിടുന്ന് എന്നെ ആഴത്തിലേക്ക്, സമുദ്രമധ്യത്തിലേക്കു വലിച്ചെറിഞ്ഞു. പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകള്‍ എന്‍റെ മുകളിലൂടെ കടന്നുപോയി.4 അപ്പോള്‍, ഞാന്‍ പറഞ്ഞു: അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ നിഷ്കാസിതനായിരിക്കുന്നു. അങ്ങയുടെ വിശുദ്ധ മന്ദിരത്തിലേക്ക്, ഇനി ഞാന്‍ എങ്ങനെ നോക്കും?5 സമുദ്രം എന്നെ വലയം ചെയ്തിരിക്കുന്നു. ആഴി എന്നെ ചുറ്റിയിരിക്കുന്നു. പായല്‍ എന്‍റെ തല വരിഞ്ഞുമുറുക്കിയിരിക്കുന്നു.6 പര്‍വതങ്ങള്‍ വേരുപാകിയിരിക്കുന്ന സമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു ഞാന്‍ ഇറങ്ങിച്ചെന്നു. അതിന്‍റെ ഓടാമ്പലുകള്‍ എന്നെ എന്നേക്കുമായി അടച്ചുപൂട്ടി. എങ്കിലും എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്‍റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.7 എന്‍റെ ജീവന്‍മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു. എന്‍റെ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍, എത്തി.8 വ്യര്‍ഥവിഗ്രഹങ്ങളെ പൂജിക്കുന്നവര്‍ തങ്ങളുടെ വിശ്വസ്തത വെടിയുന്നു.9 എന്നാല്‍, ഞാന്‍ കൃതജ്ഞതാസ്തോത്രങ്ങളാലാപിച്ച് അങ്ങേക്കു ബലി അര്‍പ്പിക്കും. ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവില്‍നിന്നാണ് രക്ഷ.10 കര്‍ത്താവ് മത്സ്യത്തോടു കല്‍പിച്ചു. അതു യോനായെ കരയിലേക്കു ഛര്‍ദിച്ചിട്ടു.