Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവന്‍ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനില്‍ നിന്ന് ആ നാണയം എടുത്ത് പത്തുനാണയമുള്ളവനു കൊടുക്കുക.
ലൂക്കാ 19:24
അവര്‍ അവനോട്, യജമാനനേ, അവനു പത്തു നാണയം ഉണ്ടല്ലോ എന്നു പറഞ്ഞു.
ലൂക്കാ 19:25
ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ള തുപോലും എടുക്കപ്പെടും.
ലൂക്കാ 19:26
ഞാന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്‍റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്‍റെ മു മ്പില്‍വച്ചു കൊന്നുകളയുവിന്‍.
ലൂക്കാ 19:27
പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്‍റെ പണം ഏല്‍പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടുകൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ?
ലൂക്കാ 19:23

പുതിയ നിയമം

   

യോഹന്നാന്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21     
   

യോഹന്നാന്‍7

കൂടാരത്തിരുനാള്‍

1 യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല.2 യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു.3 അവന്‍റെ സഹോദരന്‍മാര്‍ അവനോടു പറഞ്ഞു: നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്‍റെ ശിഷ്യന്‍മാര്‍ കാണേണ്ടതിന് നീ ഇവിടംവിട്ടുയൂദയായിലേക്കു പോവുക.4 പരസ്യമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍, നിന്നെ ലോകത്തിനു വെളിപ്പെടുത്തുക.5 അവന്‍റെ സഹോദരന്‍മാര്‍പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.6 യേശു പറഞ്ഞു: എന്‍റെ സമയം ഇതുവരെയും ആയിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ.7 ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്‍റെ പ്രവൃത്തികള്‍ തിന്‍മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അത് എന്നെ വെറുക്കുന്നു.8 നിങ്ങള്‍ തിരുനാളിനു പൊയ്ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍, എന്‍റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല.9 ഇപ്രകാരം പറഞ്ഞ് അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു.10 എന്നാല്‍, അവന്‍റെ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി.11 അവനെവിടെ എന്നു ചോദിച്ചുകൊണ്ട് തിരുനാളില്‍ യഹൂദര്‍ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു.12 ആളുകള്‍ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ല, അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു മറ്റു ചിലരും.13 എങ്കിലും യഹൂദരെ ഭയന്ന് ആരും അവനെപ്പറ്റി പരസ്യമായി ഒന്നും സംസാരിച്ചില്ല.

യേശുവിന്‍റെ വിജ്ഞാനം

14 തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുതുടങ്ങി.15 ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെനിന്നു കിട്ടി എന്നു പറഞ്ഞു യഹൂദര്‍ വിസ്മയിച്ചു.16 യേശു പറഞ്ഞു: എന്‍റെ പ്രബോധനം എന്‍റെ സ്വന്തമല്ല, എന്നെ അയച്ചവന്‍േറതത്രേ.17 അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍മനസ്സുള്ളവന്‍ ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്സിലാക്കും.18 സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്‍റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്. അവനില്‍ അനീതിയില്ല.19 മോശ നിങ്ങള്‍ക്കു നിയമം നല്‍കിയില്ലേ? എന്നിട്ടും നിങ്ങളാരും നിയമം പാലിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നത്?20 ജനങ്ങള്‍ പറഞ്ഞു: നിനക്കു പിശാചുണ്ട്. ആരാണു നിന്നെ കൊല്ലാന്‍ ആലോചിക്കുന്നത്?21 യേശു പ്രതിവചിച്ചു: ഞാന്‍ ഒരു പ്രവൃത്തി ചെയ്തു. അതില്‍ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു.22 മോശ നിങ്ങള്‍ക്കു പരിച്ഛേദന നിയമം നല്‍കിയിരിക്കുന്നു. വാസ്തവത്തില്‍ അതു മോശയില്‍നിന്നല്ല, പിതാക്കന്‍മാരില്‍നിന്നാണ്. അതനുസരിച്ച് സാബത്തില്‍ ഒരുവനു നിങ്ങള്‍ പരിച്ഛേദനം നടത്തുന്നു.23 മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന് ഒരുവന്‍ സാബത്തു ദിവസം പരിച്ഛേദനം സ്വീകരിക്കുന്നുവെങ്കില്‍, സാ ബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണമായി സുഖമാക്കിയതിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ?24 പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുവിന്‍.

ഇവനാണോ ക്രിസ്തു?

25 ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്?26 എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ?27 ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ.28 ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെനിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.29 എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്.30 അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്‍റെ സമയം ഇനിയും വന്നിരുന്നില്ല.31 ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?

വേര്‍പാടിനെക്കുറിച്ച്

32 ജനക്കൂട്ടം അവനെക്കുറിച്ചു പിറുപിറുക്കുന്നത് ഫരിസേയര്‍ കേട്ടു. പുരോഹിത പ്രമുഖന്‍മാരും ഫരിസേയരും അവനെ ബന്ധിക്കാന്‍ സേവകരെ അയച്ചു.33 യേശു പറഞ്ഞു: അല്‍പസമയംകൂടി ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്‍റെ അടുത്തേക്കു പോകും.34 നിങ്ങള്‍ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല. ഞാന്‍ ആയിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.35 യഹൂദര്‍ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍ കഴിയാത്തവിധം എവിടേക്കാണ് അവന്‍ പോവുക? ഗ്രീക്കുകാരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി ഗ്രീക്കുകാരെ പഠിപ്പിക്കാനായിരിക്കുമോ?36 നിങ്ങള്‍ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ല എന്നും ഞാന്‍ ആയിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്നും അവന്‍ പറഞ്ഞഈ വചനം എന്താണ്?

ജീവജലത്തിന്‍റെ അരുവികള്‍

37 തിരുനാളിന്‍റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ.38 എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും.39 അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവു നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.

അധികാരികളുടെ അവിശ്വാസം

40 ഈ വാക്കുകള്‍ കേട്ടപ്പോള്‍, ഇവന്‍യഥാര്‍ഥത്തില്‍ പ്രവാചകനാണ് എന്നു ചിലര്‍ പറഞ്ഞു.41 മറ്റു ചിലര്‍ പറഞ്ഞു: ഇവന്‍ ക്രിസ്തുവാണ്. എന്നാല്‍, വേറെ ചിലര്‍ ചോദിച്ചു: ക്രിസ്തു ഗലീലിയില്‍നിന്നാണോ വരുക?42 ക്രിസ്തു ദാവീദിന്‍റെ സന്താനപരമ്പരയില്‍നിന്നാണെന്നും ദാവീദിന്‍റെ ഗ്രാമമായ ബേത്ലെഹെമില്‍നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധ ലിഖിതം പറയുന്നത്?43 അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി.44 ചിലര്‍ അവനെ ബന്ധിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, ആരും അവന്‍റെ മേല്‍ കൈവച്ചില്ല.45 സേവകന്‍മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്?46 അവര്‍ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല.47 അപ്പോള്‍ ഫരിസേയര്‍ അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ?48 അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?49 നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്.50 മുമ്പൊരിക്കല്‍ യേശുവിന്‍റെ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോള്‍ അവരോടു ചോദിച്ചു:51 ഒരുവനു പറയാനുള്ളത് ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?52 അവര്‍ മറുപടി പറഞ്ഞു: നീയും ഗലീലിയില്‍നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ല എന്ന് അപ്പോള്‍ മനസ്സിലാകും.53 ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.