Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.
മര്‍ക്കോസ് 7:15
ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് അവന്‍ പറഞ്ഞു: നിങ്ങളെല്ലാവരും എന്‍റെ വാക്കു കേട്ടു മനസ്സിലാക്കുവിന്‍.
മര്‍ക്കോസ് 7:14
അങ്ങനെ, നിങ്ങള്‍ക്കു ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.
മര്‍ക്കോസ് 7:13

പുതിയ നിയമം

   

യാക്കോബ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5     
   

യാക്കോബ്5

ധനവാന്‍മാര്‍ക്കു മുന്നറിയിപ്പ്

1 ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍.2 നിങ്ങളുടെ സമ്പത്ത് ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു അരിച്ചുപോയി.3 നിങ്ങളുടെ സ്വര്‍ണത്തിനും വെള്ളിക്കും കറപിടിച്ചിരിക്കുന്നു. ആ കറനിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീ പോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാന നാളുകളിലേക്കാണ് നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്.4 നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു.5 നിങ്ങള്‍ ഭൂമിയില്‍ ആ ഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു.6 നീതിമാന്‍ നിങ്ങളെ എതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.

കാത്തിരിക്കുവിന്‍

7 സഹോദരരേ, കര്‍ത്താവിന്‍റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ8 നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍; ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്‍റെ ആഗമനം അടുത്തിരിക്കുന്നു.9 നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്‍റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു.10 സഹോദരരേ, കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്‍മാരെ സഹനത്തിന്‍റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍.11 ഇതാ, പീഡ സഹിക്കുന്നവരെ ഭാഗ്യവാന്‍മാരായി നാം കരുതുന്നു. ജോബിന്‍റെ ദീര്‍ഘ സഹനത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോട് എന്തു ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.12 എന്‍റെ സഹോദരരേ, സര്‍വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടും അരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേ എന്നു പറയുമ്പോള്‍ അതേ എന്നും അല്ല എന്നു പറയുമ്പോള്‍ അല്ല എന്നുമായിരിക്കട്ടെ!

രോഗിക്കുവേണ്ടി പ്രാര്‍ഥന

13 നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ.14 നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈ ലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.15 വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.16 നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്‍റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫല ദായകവുമാണ്.17 ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല.18 വീണ്ടും അവന്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.19 എന്‍റെ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കില്‍20 പാപിയെ തെ റ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്‍റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്‍റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.