Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ്സമതലത്തിലെ പാളയത്തിലേക്ക്, മോശയുടെയും പുരോഹിതനായ എലെയാസറിന്‍റെയും ഇസ്രായേല്‍ സമൂഹത്തിന്‍റെയും അടുക്കലേക്കു കൊണ്ടുവന്നു.
സംഖ്യ 31:12
കൊള്ളവസ്തുക്കളും മനുഷ്യരും മൃഗങ്ങളുമടങ്ങിയ എല്ലാ കവര്‍ച്ചമുതലും അവര്‍ എടുത്തു.
സംഖ്യ 31:11
അവര്‍ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും താവളങ്ങളും അഗ്നിക്കിരയാക്കി.
സംഖ്യ 31:10

പഴയ നിയമം

   

ഏശയ്യാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66     
   

ഏശയ്യാ54

പുതിയ ജറുസലെം

1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം.2 നിന്‍റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക.3 നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്‍റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.4 ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്‍റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല.5 നിന്‍റെ സ്രഷ്ടാവാണു നിന്‍റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്‍റെ പരിശുദ്ധനാണ് നിന്‍റെ വിമോചകന്‍. ഭൂമി മുഴുവന്‍റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.6 പരിത്യക്തയായ,യൗവ നത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു.7 നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.8 കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്‍റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്‍റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.9 നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്. അവന്‍റെ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു.10 നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.11 പീഡിപ്പിക്കപ്പെട്ടവളും മനസ്സുല ഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും.12 ഞാന്‍ നിന്‍റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും.13 കര്‍ത്താവ് നിന്‍റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്സാര്‍ജിക്കും.14 നീതിയില്‍ നീ സുസ്ഥാപിതയാകും; മര്‍ദനഭീതി നിന്നെതീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.15 ആരെങ്കിലും അക്രമം ഇളക്കിവിട്ടാല്‍ അതു ഞാന്‍ ആയിരിക്കുകയില്ല. നിന്നോടു കലഹിക്കുന്നവന്‍ നീമൂലം നിലംപ തിക്കും.16 തീക്കനലില്‍ ഊതി ആയുധം നിര്‍മിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്ടിച്ചതു ഞാനാണ്. നാശമുണ്ടാക്കാന്‍ കൊള്ളക്കാരെയും ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്.17 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കര്‍ത്താവിന്‍റെ ദാസരുടെ പൈതൃകവും എന്‍റെ നീതിനടത്തലുമാണ് ഇത്.