Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അതുകൊണ്ടു നിങ്ങള്‍ ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും വേര്‍തിരിക്കണം. അശുദ്ധമെന്നു ഞാന്‍ നിര്‍ണയിച്ചിരിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവകൊണ്ടു നിങ്ങള്‍ അശുദ്ധരാകരുത്.
ലേവ്യര്‍ 20:25
എന്‍റെ മുന്‍പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്. നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍നിന്നു വേര്‍തിരിച്ചിരിക്കുന്നു.
ലേവ്യര്‍ 20:26
മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷന്‍മാര്‍ മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ രക്തം അവരുടെമേല്‍ പതിക്കട്ടെ.
ലേവ്യര്‍ 20:27

പുതിയ നിയമം

   

ഹെബ്രായര്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13     
   

ഹെബ്രായര്‍5

1 ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്.2 അവന്‍ തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും.3 ഇക്കാരണത്താല്‍, അവന്‍ ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയെന്നപോലെ, സ്വന്തംപാപങ്ങള്‍ക്കുവേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു.4 അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല.5 അതുപോലെതന്നെ, ക്രിസ്തുവും പ്രധാനപുരോഹിതനാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എന്‍റെ പ്രിയപുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്ന് അവനോടു പറഞ്ഞവന്‍ തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്.6 അവിടുന്ന് വീണ്ടും പറയുന്നു: മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്.7 തന്‍റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളുംയാചനകളും സമര്‍പ്പിച്ചു. അവന്‍റെ ദൈവഭയംമൂലം അവന്‍റെ പ്രാര്‍ഥന കേട്ടു.8 പുത്രനായിരുന്നിട്ടും, തന്‍റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു.9 പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.10 എന്തെന്നാല്‍, മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം അവന്‍ പ്രധാനപുരോഹിതനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു.

വിശ്വാസത്യാഗത്തിനെതിരേ

11 ഇതേക്കുറിച്ച് ഇനിയും ധാരാളം ഞങ്ങള്‍ക്കു പറയാനുണ്ട്. നിങ്ങള്‍ ഗ്രഹിക്കുന്നതില്‍ പിന്നോക്കമായതുകൊണ്ട് അതെല്ലാം വിശദീകരിക്കുക വിഷമമാണ്.12 ഇതിനകം നിങ്ങളെല്ലാവരും പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ, ദൈവവചനത്തിന്‍റെ പ്രഥമപാഠങ്ങള്‍പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു. നിങ്ങള്‍ക്കു പാലാണ് ആവശ്യം, കട്ടിയുള്ള ഭക്ഷണമല്ല.13 പാലു കുടിച്ചു ജീവിക്കുന്നവന്‍ നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്.14 കട്ടിയുള്ള ഭക്ഷണം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്‍മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്.