Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ദൂതന്‍മാര്‍ സാവൂള്‍ വസിച്ചിരുന്ന ഗിബെയായിലെത്തി. വിവരം അറിയിച്ചു. ജനം വാവിട്ടു നിലവിളിച്ചു.
1 സാമുവല്‍ 11:4
യാബെഷിലെ ശ്രേഷ്ഠന്‍മാര്‍ മറുപടി പറഞ്ഞു: ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ദൂതന്‍മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴുദിവസത്തെ അവധി തരുക. ആരും ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ നിനക്കു വിധേയരായിക്കൊള്ളാം.
1 സാമുവല്‍ 11:3
സാവൂള്‍ വയലില്‍നിന്നു കാളകളെയുംകൊണ്ട് വരുകയായിരുന്നു. ജനം കര യത്തക്കവിധം എന്തുണ്ടായി എന്ന് അവന്‍ തിരക്കി.യാബെഷ്നിവാസികള്‍ പറഞ്ഞകാര്യം അവര്‍ അവനെ അറിയിച്ചു.
1 സാമുവല്‍ 11:5

പഴയ നിയമം

   

ഹബക്കുക്ക്

    അധ്യായങ്ങള്‍: ആമുഖം  1  2  3     
   

ഹബക്കുക്ക്3

പ്രവാചകന്‍റെ പ്രാര്‍ഥന

1 ഹബക്കുക്ക് പ്രവാചകന്‍ വിലാപരാഗത്തില്‍ രചിച്ച പ്രാര്‍ഥനാഗീതം.2 കര്‍ത്താവേ, അങ്ങയെപ്പറ്റിയും അങ്ങയുടെ പ്രവൃത്തിയെപ്പറ്റിയും കേട്ട് ഞാന്‍ ഭയന്നു. ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ പ്രവൃത്തി ആവര്‍ത്തിക്കണമേ! ഞങ്ങളുടെ നാളുകളില്‍ അതു വെളിപ്പെടുത്തണമേ! ക്രുദ്ധനാകുമ്പോള്‍ അങ്ങയുടെ കരുണയെ അനുസ്മരിക്കണമേ!3 ദൈവം തേമാനില്‍ നിന്ന്, പരിശുദ്ധന്‍ പാരാന്‍പര്‍വതത്തില്‍നിന്ന്, വന്നു. അവിടുത്തെ മഹത്വം ആകാശങ്ങളെ മൂടി. അവിടുത്തെ സ്തുതികളാല്‍ ഭൂമി നിറഞ്ഞു.4 അവിടുത്തെ ശോഭ പ്രകാശംപോലെ പരക്കുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന് രശ്മികള്‍ വീശുന്നു. അവിടെ തന്‍റെ ശക്തി മറച്ചുവച്ചിരിക്കുന്നു.5 പകര്‍ച്ചവ്യാധി അവിടുത്തെ മുന്‍പേ നീങ്ങുന്നു. മഹാമാരി അവിടുത്തെ തൊട്ടുപിന്നിലുണ്ട്.6 അവിടുന്ന് എഴുന്നേറ്റു ഭൂമിയെ അളന്നു. അവിടുന്ന് ജനതകളെ നോക്കി വിറപ്പിക്കുന്നു. അപ്പോള്‍ നിത്യപര്‍വതങ്ങള്‍ ചിതറിപ്പോയി. ശാശ്വതഗിരികള്‍ മുങ്ങിപ്പോയി. അവിടുത്തെ മാര്‍ഗങ്ങള്‍ പണ്ടത്തേതുപോലെ തന്നെ.7 കുഷാന്‍റെ കൂടാരങ്ങള്‍ ദുരിതത്തിലാഴുന്നതു ഞാന്‍ കണ്ടു. മിദിയാന്‍ ദേശത്തിന്‍റെ തിരശ്ശീലകള്‍ വിറയ്ക്കുന്നു.8 കര്‍ത്താവേ, നദികള്‍ക്കെതിരേയാണോ അവിടുത്തെ ക്രോധം? അങ്ങ് കുതിരപ്പുറത്തും വിജയരഥങ്ങളിലും സവാരിചെയ്തപ്പോള്‍ അങ്ങയുടെ കോപം നദികള്‍ക്കെതിരേയും അങ്ങയുടെ രോഷം സമുദ്രത്തിനുനേരേയും ആയിരുന്നുവോ?9 അങ്ങ് വില്ലു പുറത്തെടുത്ത് ഞാണില്‍ അമ്പു തൊടുത്തു. നദികളാല്‍ അങ്ങ് ഭൂമിയെ പിളര്‍ക്കുന്നു.10 പര്‍വതങ്ങള്‍ അങ്ങയെ കണ്ടു വിറച്ചു. മഹാപ്രവാഹങ്ങള്‍ എല്ലാം ഒഴുക്കിക്കളഞ്ഞു. ആഴി ഗര്‍ജിച്ചു. ഉയരത്തിലേക്ക് അതിന്‍റെ കൈകള്‍ ഉയര്‍ത്തി.11 അങ്ങയുടെ ചീറിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശത്തിലും അങ്ങയുടെ തിളങ്ങുന്ന കുന്തത്തിന്‍റെ മിന്ന ലിലും സൂര്യനും ചന്ദ്രനും തങ്ങളുടെ സ്ഥാനത്തു നിശ്ചലമായി.12 അങ്ങ് ക്രോധത്തോടെ ഭൂമിയെ ചവിട്ടി. കോപത്തോടെ ജനതകളെ മെതിച്ചു.13 അങ്ങയുടെ ജനത്തിന്‍റെ, അങ്ങയുടെ അഭിഷിക്തന്‍റെ, രക്ഷയ്ക്കുവേണ്ടി അങ്ങു മുന്നേറി. അങ്ങ് ദുഷ്ടന്‍റെ ഭവനം തകര്‍ത്തു; അതിന്‍റെ അടിത്തറവരെ അനാവൃതമാക്കി.14 അഗതിയെ ഒളിവില്‍ വിഴുങ്ങാമെന്ന വ്യാമോഹത്തോടെ എന്നെ ചിതറിക്കാന്‍ ചുഴലിക്കാറ്റുപോലെ വന്ന അവന്‍റെ യോദ്ധാക്കളുടെ തല അങ്ങ് കുന്തംകൊണ്ട് പിളര്‍ന്നു.15 സമുദ്രത്തെ, അതിന്‍റെ ഇളകിമറിയുന്നതിരമാലകളെ, അശ്വാരൂഢനായി അങ്ങ് ചവിട്ടിമെതിച്ചു.16 ഞാന്‍ കേട്ടു; എന്‍റെ ശരീരം വിറയ്ക്കുന്നു. മുഴക്കം കേട്ട് എന്‍റെ അധരങ്ങള്‍ ഭയന്നു വിറയ്ക്കുന്നു. എന്‍റെ അസ്ഥികള്‍ ഉരുകി. എന്‍റെ കാലുകള്‍ പതറി. ഞങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതകളുടെ കഷ്ടകാലം ഞാന്‍ നിശ്ശബ്ദനായി കാത്തിരിക്കും.17 അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.18 എന്‍റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.19 കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കല മാന്‍റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്‍റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.