Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
രക്തം മാത്രം ഭക്ഷിക്കരുത്; അതു വെള്ളംകണക്കെ നിലത്തൊഴിച്ചുകളയണം.
നിയമാവര്‍ത്തനം 12:16
നിങ്ങളുടെ ദൈവമായ കര്‍ത്താവു നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കനുസരിച്ചു നിങ്ങളുടെ നഗരങ്ങളില്‍ മൃഗങ്ങളെ കൊന്ന് ഇഷ്ടാനുസരണം ഭക്ഷിച്ചുകൊള്ളുവിന്‍. കലമാനിനെയും പുള്ളിമാനിനെയും എന്നപോലെ ശുദ്ധര്‍ക്കും അശുദ്ധര്‍ക്കും അതു ഭക്ഷിക്കാം.
നിയമാവര്‍ത്തനം 12:15
നിങ്ങളുടെ ഗോത്രങ്ങളിലൊന്നില്‍നിന്നു കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ ദഹന ബലിയര്‍പ്പിക്കുകയും ഞാന്‍ ആജ്ഞാപിക്കുന്നതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുവിന്‍.
നിയമാവര്‍ത്തനം 12:14

പുതിയ നിയമം

   

2 തിമോത്തേയോസ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4     
   

2 തിമോത്തേയോസ്4

1 ദൈവത്തിന്‍റെ മുമ്പാകെയും, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്തുവിന്‍റെ മുമ്പാകെയും, അവന്‍റെ ആഗമനത്തിന്‍റെയും രാജ്യത്തിന്‍റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു:2 വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.3 ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും.4 അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.5 നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്‍റെ ജോലി ചെയ്യുകയും നിന്‍റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക.

നീതിയുടെ കിരീടം

6 ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്‍റെ വേര്‍പാടിന്‍റെ സമയം സമാഗതമായി.7 ഞാന്‍ നന്നായി പൊരുതി; എന്‍റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.8 എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്‍റെ ആഗമനത്തെ സ്നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.

നിര്‍ദ്ദേശങ്ങള്‍

9 എന്‍റെ അടുത്തു വേഗം എത്തിച്ചേരാന്‍ ഉത്സാഹിക്കുക.10 എന്തെന്നാല്‍, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെവിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദല്‍മാത്തിയായിലേക്കും പോയിക്കഴിഞ്ഞു.11 ലുക്കാമാത്രമേ എന്നോടുകൂടെയുള്ളു. മര്‍ക്കോസിനെക്കുടെ നീ കൂട്ടികൊണ്ടുവരണം. ശുശ്രുഷയില്‍ അവന്‍ എനിക്കു വളരെ പ്രയോജനപ്പെടും.12 തിക്കിക്കോസിനെ ഞാന്‍ എഫേസോസിലേക്കയച്ചിരിക്കുകയാണ്. .13 നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്‍റെ പക്കല്‍ ഏല്‍പിച്ചിട്ടുപോന്ന എന്‍റെ പൂറംകുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം.14 ചെമ്പുപണിക്കാരനായ അലക്സാണ്ടര്‍ എനിക്കു വലിയ ദ്രോഹം ചെയ്തു. കര്‍ത്താവ് അവന്‍റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും.15 നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തി പൂര്‍വ്വം എതിര്‍ത്തവനാണ്.16 എന്‍റെന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്‍റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ.17 എന്നാല്‍, കര്‍ത്താവ് എന്‍റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടുന്ന് എനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്‍റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു.18 കര്‍ത്താവ് എല്ലാ തിന്മകളിലുംനിന്ന് എന്നെ മോചിപ്പിച്ച്, തന്‍റെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടുത്തേക്കു മഹത്വം! ആമേന്‍.

ആശംസകള്‍

19 പ്രിസ്ക്കായ്ക്കും അക്വീലായ്ക്കും ഒനേസിഫൊറോസിന്‍റെ കുടുംബത്തിനും അഭിവാദനങ്ങള്‍.20 എറാസ്തൂസ് കോറിന്തോസില്‍ തങ്ങി. രോഗബാധിതനായ ത്രോഫിമോസിനെ ഞാന്‍ മിലേത്തോസില്‍ വിട്ടുട്ടു പോന്നു.21 മഞ്ഞുകാലത്തിനുമുമ്പുതന്നെ ഇവിടെയെത്താന്‍ നീ ശ്രമിക്കുക. എവുബുളോസും പൂദെന്‍സും ലീനൂസും ക്ളൗദിയായും മറ്റെല്ലാ സഹോദരന്മാരും നിനക്ക് അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു.22 കര്‍ത്താവു നിന്‍റെ ആത്മാവോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടെ.